ന്യൂഡൽഹി: സിംഗപ്പൂരിലെയും ബ്രൂണെയിലെയും മൂന്ന് ദിവസത്തെ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി. സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നുവെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
“എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും അവർ നൽകിയ ഊഷ്മള സ്വീകരണത്തിനും ഞാൻ നന്ദി പറയുന്നു,” സിംഗപ്പൂർ സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു.
കഴിഞ്ഞ ദിവസം സിംഗപ്പൂർ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളുടെയും ചർച്ചയിൽ ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി അവലോകനം ചെയ്തു. തുടർന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ, സെമി കണ്ടക്ടർ, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നാല് ധാരണാപത്രങ്ങൾ കൈമാറി. ചർച്ചകൾക്ക് ശേഷം സിംഗപ്പൂർ പ്രധാനമന്ത്രിയെ മോദി ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു.
സിംഗപ്പൂരിലെത്തുന്നതിന് മുൻപ് പ്രധാനമന്ത്രി ബ്രൂണെയിലും ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സന്ദർശനവേളയിൽ ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായുള്ള ചർച്ചകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ധാരണയിലെത്തി.















