കോഴിക്കോട്: വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. കോഴിക്കോട് തണ്ണീർപന്തലിലാണ് സംഭവം. തണ്ണീർപന്തൽ സ്വദേശി ഇല്യാസിനാണ് വെട്ടേറ്റത്. വഴി ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ കുറ്റിക്കാട്ട് സ്വദേശി ദഗിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണ വീട്ടിലേക്കുള്ള വഴി ചോദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇല്യാസ് തണ്ണീർപന്തലിൽ ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയപ്പോഴാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ആളാണ് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ തലയ്‌ക്ക് പിറകിലാണ് വെട്ടേറ്റത്.
പരിക്കേറ്റ യുവാവിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ഇല്യാസിനെ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















