ന്യൂയോർക്ക്: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ 9.34ഓടെ പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്റ് സ്‌പേസ് ഹാർബറിൽ ലാൻഡ് ചെയ്യും. മടക്കയാത്രയ്‌ക്ക് ആറ് മണിക്കൂർ വേണ്ടി വരുമെന്നാണ് ശാസ്ത്രസംഘം അറിയിച്ചിരിക്കുന്നത്. സ്റ്റാർലൈനർ അൺഡോക്ക് ചെയ്ത് ഭൂമിയിലെത്തുന്ന സമയം വരെയുള്ള അപകടസാധ്യതകളടക്കം നാസ വിലയിരുത്തുന്നുണ്ട്.
പേടകത്തിൽ ഐഎസ്എസിലേക്ക് തിരിച്ച യാത്രക്കാരായ സുനിത വില്ല്യംസും, ബുച്ച് വിൽമോറും ഇല്ലാതെയാണ് സ്റ്റാർലൈനർ മടങ്ങുന്നത്. ഇരുവരും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ തന്നെ തുടരും. ഇക്കഴിഞ്ഞ ജൂൺ ആറിനാണ് സ്റ്റാർലൈനർ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയിൽ എത്തിയത്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള സ്റ്റാർലൈനറിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്. ജൂൺ 13ന് പേടകത്തോടൊപ്പം സുനിതയുടേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്രയും നിശ്ചയിച്ചിരുന്നു.
എന്നാൽ ഹീലിയം ചോർച്ചയും സാങ്കേതിക പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഈ യാത്ര നീണ്ടു പോവുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ ചോർച്ചയോ ഒറ്റപ്പെട്ട സംഭവമോ ആണെന്ന് കരുതിയിരുന്നുവെങ്കിലും ലിഫ്റ്റ് ഓഫിന് ശേഷം നാലിടത്ത് കൂടി ഹീലിയം ചോർച്ച കണ്ടെത്തി. സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി സുനിതയേയും ബുച്ച് വിൽമോറിനേയും സ്റ്റാർലൈനറിൽ തിരികെ എത്തിക്കേണ്ടതില്ലെന്നായിരുന്നു ഒടുവിൽ നാസയുടെ തീരുമാനം. വരുന്ന ഫെബ്രുവരിയിൽ സ്‌പേസ് എക്‌സ് പേടകത്തിൽ ഇരുവരേയും ഭൂമിയിലേക്ക് തിരികെ എത്തിക്കാനാണ് നിലവിൽ നാസ പദ്ധതിയിടുന്നത്.















