ന്യൂഡൽഹി: റഷ്യൻ കൂലി പട്ടാളത്തിൽ കബളിപ്പിച്ച് ചേർത്തിയ ഇന്ത്യക്കാരുടെ മോചനം യാഥാർത്ഥ്യമാകുന്നു. രണ്ട് ദിവസത്തിനകം ആദ്യ സംഘം നാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മോസ്കോയിൽ എത്തിയ 15 അംഗ സംഘമാണ് ആദ്യം നാട്ടിലേക്ക് മടങ്ങുക. റഷ്യയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവരുടെ സംഘത്തെയും ഉടൻ നാട്ടിലെത്തിക്കുമെന്നാണ് വിവരം.
നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പാർലമെന്റ് അംഗം വിക്രംജിത്ത് സിംഗ് സാഹ്നി വ്യക്തമാക്കി. സാമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് എം.പി വിക്രംജിത്ത് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബിൽ നിന്നുള്ള നാല് യുവാക്കളടക്കം 15 ഇന്ത്യക്കാരാണ് ആദ്യ സംഘത്തിലുണ്ടാവുക. ഇവരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിക്കുന്നതായും എംപി അറിയിച്ചു. റഷ്യയിൽ നിന്ന് ആദ്യ സംഘം മടങ്ങിയെത്തിയ ഉടൻ ശേഷിക്കുന്ന 68 ഇന്ത്യക്കാരുടെ തിരിച്ചുവരവ് കൂടി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇന്ത്യക്കാരെ റഷ്യൻ കൂലി പട്ടാളത്തിൽ എത്തിച്ചത്. ഇടനിലക്കാരായി പ്രവർത്തിച്ച ഏജന്റിന്റെ കെണിയിൽ പെട്ടവരാണ് എല്ലാ യുവാക്കളും.















