കൊല്ലം: മദ്യലഹരിയിൽ വാഹനമോടിച്ച് നിരത്തിൽ അഴിഞ്ഞാടി വീട്ടമ്മയുടെ ജീവനെടുത്ത അജ്മലിനും യുവ ഡോക്ടർ ശ്രീകുട്ടിക്കും എതിരെ അതിഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും ദൃക്സാക്ഷികളും. സ്കൂട്ടർ യാത്രികയായ കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാർ മുന്നോട്ട് എടുക്കാൻ ശ്രീകുട്ടി നിർദ്ദേശിച്ചെന്നാണ് സാക്ഷിമൊഴി. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ അജ്മലിനെതിരെ ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതിയെയും കേസിൽ പ്രതിചേർക്കുമെന്നാണ് വിവരം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ആയ ശ്രീകുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് അജ്മലും ശ്രീകുട്ടിയും പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു.
നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് കാർ മുന്നോട്ടെടുത്തതെന്നാണ് അജ്മലിന്റെ മൊഴി. അജ്മലും ശ്രീകുട്ടിയും ഒരു സുഹൃത്തിന്റെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു നടുക്കുന്ന ക്രൂരത നടന്നത്. ലഹരിവസ്തുക്കൾ വിറ്റ സംഭവത്തിൽ അജ്മലിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൈനാഗപ്പള്ളിയിൽ വച്ചായിരുന്നു സ്കൂട്ടർ യാത്രികയായ കുഞ്ഞുമോളെ (45) ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറ്റിയത്. അതിഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ രാത്രിയോടെ മരിച്ചു. വീട്ടമ്മയെ കാറിടിക്കുന്നതും നാട്ടുകാർ ഓടിക്കൂടി വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വീട്ടമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി അജ്മൽ കാർ കൊണ്ടുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.