തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.
തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്‌ക്കും കളങ്കമുണ്ടാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാളെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ഡിജിപിയുടെ റിപ്പോർട്ടിലാണ് സര്‍ക്കാർ നടപടി. ഡിവൈഎസ്‍പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാൻ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിൽ പരാമർശമുണ്ട്. തൃശൂർ കമ്മിഷണർ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് യാതാരുവിധ അന്വേഷണവും നടക്കുന്നുമില്ല.















