ന്യൂയോർക്ക്: സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് രാഷ്‌ട്രങ്ങളുടെ മുൻഗണനയും പ്രതിബദ്ധതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് രാഷ്‌ട്രത്തലവന്മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും വിൽമിംഗ്ടണിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
ലോകത്ത് പലരീതിയിലുള്ള സംഘർഷങ്ങളും പിരിമുറുക്കവും നിറഞ്ഞ സമയത്താണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സമയത്ത് ക്വാഡ് അംഗങ്ങൾ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ക്വാഡ് സഖ്യം ആർക്കും എതിരല്ല. പ്രാദേശിക അഖണ്ഡത, പരമാധികാരം, അന്താരാഷ്‌ട്ര നിയമങ്ങൾ എന്നിവയെ എല്ലാം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. എല്ലാ തർക്കങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.
സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി പല മേഖലകളിലും ക്വാഡ് സഖ്യം പോസിറ്റീവായ തീരുമാനങ്ങൾ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 2025ൽ ഇന്ത്യയിൽ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി സംഘടിപ്പിക്കുമെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.
ജോ ബൈഡന്റെ നേതൃത്വത്തിലാണ് ആദ്യ ക്വാഡ് ഉച്ചകോടി നടന്നതെന്നും, എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചതായും പ്രധാനമന്ത്രി പ്രശംസിച്ചു. ക്വാഡ് സഖ്യത്തിൽ ജോ ബൈഡൻ നൽകിയ സംഭാവനകൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയത്. ഡെലവെയറിൽ ജോ ബൈഡന്റെ വസതിയിൽ വച്ച് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകളും നടത്തി. വരും ദിവസങ്ങളിൽ യുഎൻ ജനറൽ അസംബ്ലിയേയും അഭിസംബോധന ചെയ്യുകയും, രാജ്യത്തെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.















