ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു നേതാക്കളും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുകയും, യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏത് സഹായവും ചെയ്ത് നൽകാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
1992ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌നിൽ സന്ദർശനം നടത്തിയത്. സെലൻസ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു യാത്ര. യുക്രെയ്‌നിലേയും ഇന്ത്യയിലേയും ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് തീരുമാനിച്ചതായും ഇവർ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം റഷ്യയുമായുള്ള യുദ്ധം അതിന്റെ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സെലൻസ്‌കി പറഞ്ഞത്. വിചാരിച്ചതിലും വേഗത്തിൽ സമാധാനത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, യുദ്ധത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയെന്നുമാണ് സെലൻസ്‌കി പറഞ്ഞത്. ഇതുവരെ പിന്തുണ നൽകിയ എല്ലാവരും ഭാവിയിലും ഇതേ രീതിയിൽ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.















