റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യയിൽ കൊല്ലപ്പെട്ട തൃശൂർ കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഒന്നര മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദീപ് ചന്ദ്രന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുകയും മൃതദേഹം എത്തിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.
നാളെ പുലര്‍ച്ചെ 3ന് മൃതദേഹം വിമാനത്താവളത്തില്‍ എത്തുമെന്നാണ് സന്ദീപിന്റെ സഹോദരന്‍ സംഗീതിനെ എംബസി അധികൃതര്‍ അറിയിച്ചത്. എംബസി നിയോഗിച്ച കാര്‍ഗോ ഏജന്‍സി അധികൃതരും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ സേനയുടെ ഭാഗമായിരുന്ന സന്ദീപ് കൊല്ലപ്പെടുന്നത്. ഡോണെസ്‌കില്‍ വച്ച് യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മലയാളികളുടെ വാട്‌സ്ആപ്പ് ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപിന്റെ വിയോഗം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു.
സന്ദീപും മറ്റു 3 പേരും ഏപ്രില്‍ മാസത്തിലാണ് റഷ്യയിലെത്തിയത്. ചാലക്കുടിയിലെ ഒരു ഏജന്റ് വഴിയാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. റെസ്റ്ററന്റിലാണ് ജോലിയെന്നായിരുന്നു വീട്ടുകാര്‍ക്ക് അറിവുണ്ടായത്. പിന്നീട് സന്ദീപിന്റെ മരണത്തോടെയാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന വിവരം അറിയുന്നത്. സന്ദീപിനെ നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സന്ദീപിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കേന്ദ്ര സർക്കാരിന്റെയും എംബസിയുടേയും നോർക്കയുടെയും സഹായം കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് സന്ദീപ് ചന്ദ്രന്റെ വീട്ടിലെത്തി കുടുംബാഗങ്ങളോട് സംസാരിക്കുകയും എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ആഴ്ചകള്‍ നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ഒടുവിൽ മൃതദേഹം വിട്ടുകിട്ടാന്‍ നടപടിയൊരുങ്ങിയത്.