കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 112 ആയി. 68 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് അറിയിച്ചു. നാശനഷ്ടങ്ങൾ രേഖപ്പെടുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ സമീപ പ്രദേശത്താണ് ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായത്. നേപ്പാൾ സൈന്യവും സായുധ പൊലീസ് സേനകളുടെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 54 വർഷത്തിനിടിയിൽ നേപ്പാളിൽ ലഭിച്ച ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ 26-ാം തീയതി മുതലാണ് കാഠ്മണ്ഡുവിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ ലഭിക്കാൻ തുടങ്ങിയത്. നൂറോളം വീടുകൾ പൂർണമായും തകർന്നു. വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം പൂർണമായും സ്തംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവർ സ്ഥലത്ത് നിന്നും ഉടൻ മാറണമെന്നും കർശന നിർദേശമുണ്ട്. രാജ്യത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നേപ്പാളിൽ മൺസൂൺ സാധാരണയായി ജൂൺ 13-ന് ആരംഭിച്ച് സെപ്റ്റംബർ അവസാനത്തോടെ അവസാനിക്കും. എന്നാൽ ഇത്തവണ ഒക്ടോബർ അവസാനം വരെ മൺസൂൺ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സാധാരണയായി രാജ്യത്ത് ശരാശരി 1,472 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1,586.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.