ടെൽഅവീവ്: ഹിസ്ബുള്ള ഭീകരസംഘടനയുടെ നേതാക്കളെ വധിച്ചതിന് പിന്നാലെ യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. കഴിഞ്ഞ രണ്ട് ദിവസമായി ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം കടുപ്പിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലും ശക്തമായി തിരിച്ചടിച്ചത്. തങ്ങളുടെ സൈന്യത്തെ സംബന്ധിച്ച് ഒരു ലക്ഷ്യസ്ഥാനവും അകലെയല്ലെന്ന ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റും ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഹൂതി വിമതരുടെ കീഴിലുള്ള പവർ പ്ലാന്റുകൾ, തുറമുഖങ്ങൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രസ്താവനയിൽ പറയുന്നു. ഇറാന്റെ ആയുധങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും, എണ്ണ ഇറക്കുമതി നടത്തുന്നതുമായ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഐഡിഎഫ് വ്യക്തമാക്കി.
ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 29ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ സന്ദേശം വ്യക്തമാണെന്നും, തങ്ങളുടെ സൈന്യത്തെ സംബന്ധിച്ച് ലക്ഷ്യസ്ഥാനങ്ങൾ ഒരിക്കലും വിദൂരമല്ലെന്നും യോവ് ഗാലന്റ് ട്വീറ്റ് ചെയ്തു. ഹിസ്ബുള്ള ഭീകരസംഘടനാ നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചത്. അതേസമയം ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ നയതന്ത്രതലത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ലെബനന്റെ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു.















