തൃശൂർ: ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർണ കവർന്ന സംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം. പത്തനംതിട്ട തിരുവല്ല തിലമൂലപുരം ചിറ്റപ്പാട്ടിൽ റോഷൻ വർഗീസിന്റെ(29) നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് പട്ടിക്കാട് വച്ച് രണ്ട് യുവാക്കളെ ആക്രമിച്ച് സ്വർണം കവർന്നത്. മോഷണം നടന്ന സമയത്ത് സ്ഥലത്ത് കൂടി പോയ ബസിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നത്.
തിരുവല്ലയിൽ നിന്നാണ് റോഷൻ പിടിയിലാകുന്നത്. റോഷന്റെ സംഘത്തിലുള്ള മാങ്കുളത്തിൽ ഷിജോ വർഗീസ്, പള്ളിനട ഊളക്കൽ സിദ്ദിഖ്, കൊളത്തൂർ തൈവളപ്പിൽ നിശാന്ത്, കയ്പമംഗലം അടിപ്പറമ്പിൽ നിഖിൽ നാഥ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവില്ല്യാമല, ചേരാനെല്ലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് സംഘത്തിലുള്ള എല്ലാവരും. കേസിൽ ഇനിയും നാല് പേർ കൂടി പിടിയിലാകാനുള്ളതായി സിറ്റി പൊലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ സജീവമായ റോഷന് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്‌സാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇയാൾ മോഷ്ടാവാണെന്ന് അറിയില്ല. സ്ഥിരമായി റീൽ ചെയ്താണ് ഇയാൾ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയത്.
പ്ലസ്ടു വരെ മാത്രമാണ് ഇയാൾ പഠിച്ചിട്ടുള്ളത്. 22ഓളം കേസുകളാണ് ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയപാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് റോഷന്റേയും സംഘത്തിന്റേയും പതിവ്. പലതവണ ജയിലിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും സ്വർണം തട്ടുക എന്നതാണ് ഇവരുടെ രീതി. കർണാടകയിലും തമിഴ്‌നാട്ടിലുമാണ് ഇയാൾ സമാനമായ മോഷണങ്ങൾ നടത്തിയിട്ടുള്ളത്.
കോയമ്പത്തൂരിലെ സ്വർണാഭരണശാലയിൽ നിന്നുള്ള ആഭരണങ്ങളുമായി തൃശൂരിലേക്ക് വരികയായിരുന്ന രണ്ട് യുവാക്കളെയാണ് റോഷനും സംഘവും ആക്രമിച്ചത്. സ്വർണം കൊണ്ടുവരികയായിരുന്ന വാഹനത്തെ പ്രതികൾ പിന്തുടർന്നെത്തി തടഞ്ഞു നിർത്തുകയായിരുന്നു. ശേഷം കാറിന്റെ ചില്ല് തകർക്കുകയും കത്തി കഴുത്തിൽ വച്ച് ഭീഷണി മുഴക്കി സ്വർണവും, വാഹനവും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളിൽ മൂന്ന് പേരെ കുതിരാനിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്നാണ് റോഷനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് സ്വർണവുമായി യുവാക്കൾ കാറിൽ പുറപ്പെട്ട വിവരം കവർച്ചാസംഘത്തിന് കൈമാറിയ ആളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ തട്ടിയെടുത്ത സ്വർണം പൊലീസിന് വീണ്ടെടുക്കാനായിട്ടില്ല. ഇനി പിടിയിലാകാനുള്ള നാല് പ്രതികളിൽ നിന്നും സ്വർണം കണ്ടെടുക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.















