തമിഴ് സിനിമാ മേഖലയിൽ ചർച്ചയാകുന്ന ചിത്രം ലബ്ബർ പന്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി സ്വാസിക. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് തന്റെ പുതിയ ചിത്രം സ്വന്തമാക്കുന്നതെന്നും തമിഴ്നാട്ടിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളതെന്നും സ്വാസിക പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലുണ്ടായ അനുഭവങ്ങളാണ് താരം പങ്കുവക്കുന്നത്. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക.
ലബ്ബർ പന്തിന് ആദ്യം മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകൻ വെട്രിമാരൻ, മാരി സെൽവരാജൻ, പാ രഞ്ജിത്, വിജയ് സേതുപതി, ശിവകാർത്തികേയൻ ഇവരൊക്കെ വിളിച്ച് അഭിനന്ദനം അറിയിച്ചു. നിങ്ങളുടെ അഭിനയം നന്നായിരുന്നു, ആ കഥാപാത്രം മനോഹരമായി അവതരിപ്പിച്ചു എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണ്. അവരൊക്കെ തിയേറ്ററിൽ പോയാണ് സിനിമ കണ്ടത്.
ഷൂട്ട് കഴിഞ്ഞ് കാരവാനിൽ പോയിരിക്കുന്ന പരിപാടി വേണ്ടെന്ന് ഡയറക്ടർ ആദ്യമേ പറഞ്ഞിരുന്നു. ചതുരം കണ്ടാണ് സിനിമയിലേക്ക് എന്നെ വിളിച്ചത്. പ്രിയാമണിയെ ആയിരുന്നു ആദ്യം സിനിമയിൽ വിചാരിച്ചിരുന്നതെന്ന് ഡയറക്ടർ എന്നോട് പറഞ്ഞു. സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഫാമിലി എന്റർടെയിനറായാണ് തമിഴ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഷോട്ടുകളാണ് ഡയറക്ടർ എടുത്തിരുന്നത്. പശു നക്കുന്നൊരു സീനുണ്ട്. അത് ഷൂട്ട് ചെയ്യുന്നുവെന്ന കാര്യം ഞാൻ പോലും അറിഞ്ഞില്ല. പശു നക്കിയപ്പോൾ കല്ല് വച്ച് ഉരയ്‌ക്കുന്നത് പോലെയാണ് ആദ്യം തോന്നിയത്. ലൊക്കേഷനിൽ വെറുതെ നിന്നപ്പോഴാണ് പശു കൈയ്യിൽ വന്ന് നക്കിയത്.
ആ സമയത്ത് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് ഡയറക്ടർ പാൻ ഡൗൺ എന്ന് പറഞ്ഞു. ഞാൻ അനങ്ങാതെ നിന്നു. നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, സിനിമ കണ്ടപ്പോൾ ആ സീൻ ഉപകാരപ്പെട്ടെന്ന് മനസിലായി. അങ്ങനെ ഒരുപാട് സീനുകൾ നമ്മൾ പോലും അറിയാതെയാണ് എടുത്തിരിക്കുന്നത്. അതൊക്കെ സിനിമയ്‌ക്ക് ഒരുപാട് ഉപകാരമായി മാറിയെന്നും അതൊക്കെ ഒരു ഡയറക്ടറിന്റെ കഴിവാണെന്നും സ്വാസിക പറഞ്ഞു.