പൂനെ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഒക്ടോബർ 23ന് ഹാജരാകാൻ പൂനെ കോടതി സമൻസ് അയച്ചു. വിനായക് ദാമോദർ സവർക്കറുടെ ചെറിയ അനന്തരവൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ് പൂനെയിലെ പ്രത്യേക കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്.
കഴിഞ്ഞ വർഷമാണ് സാത്യകി സവർക്കർ രാഹുലിനെതിരെ പൂനെ കോടതിയിൽ പരാതി നൽകിയത് . ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (എഫ്എംഎഫ്‌സി) കോടതിയിൽ നിന്ന് എംപിമാർക്കും എംഎൽഎമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് പിന്നീട് കേസ് മാറ്റി.
“താനും തന്റെ അഞ്ചാറ് സുഹൃത്തുക്കളും ചേർന്ന് ഒരിക്കൽ ഒരു മുസ്ലീം പുരുഷനെ മർദ്ദിച്ചെന്നും, അതിൽ തനിക്ക് സന്തോഷം തോന്നിയെന്നും വി ഡി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന്” 2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതിലാണ് സാത്യകി സവർക്കർ കേസ് കൊടുത്തത്.
ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വി ഡി സവർക്കർ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ലെന്നും സാത്യകി സവർക്കർ പറഞ്ഞു. രാഹുലിന്റെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് സാത്യകി വിശേഷിപ്പിച്ചു.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.അന്വേഷണം നടത്തിയ വിശ്രാംബോഗ് പോലീസ് പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അമോൽ ഷിൻഡെ രാഹുൽ ഗാന്ധിക്കെതിരെ സമൻസ് അയച്ചത്. അദ്ദേഹം ഒക്ടോബർ 23 ന് കോടതിയിൽ നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.















