ലൈംഗികാരോപണം നടത്തുന്ന സ്ത്രീകളുടെ ഇന്റർവ്യൂകൾ എടുക്കുന്നത് മാദ്ധ്യമങ്ങൾ നിർത്തണമെന്ന് നടി സ്വാസിക. ഓരോ ഇന്റർവ്യൂകളിലും സ്ത്രീകൾ ഓരോന്നാണ് പറയുന്നതെന്നും ചിലരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ കള്ളമാണെന്ന് മനസിലാകുമെന്ന് സ്വാസിക പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഏതുവിധേനയും പുരുഷന്മാരെ നാറ്റിക്കുക എന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആരോപണ വിധേയർ തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് നിയമത്തിന്റെ മുന്നിൽ തെളിഞ്ഞതിന് ശേഷം മാത്രമേ പറയാനാകുകയുള്ളു. എന്തെങ്കിലും ഒരു സംഭവം വരുമ്പോൾ എല്ലാം കൊണ്ട് പുരുഷന്മാരുടെ തലയിലാണ് ഇടുന്നത്. ഇത് ഇപ്പോൾ മാത്രമല്ല, എപ്പോഴും അങ്ങനെ തന്നെയാണ്.
പരാതിക്കാർ പറയുന്നതൊക്കെ 100 ശതമാനം സത്യമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിൽ ഒരുപാട് കള്ളങ്ങളുണ്ട്. ഒരുപാട് സ്ത്രീകൾ ഈ അവസരത്തെ ഉപയോഗിക്കുന്നുണ്ട്. സത്യസന്ധതയോടെയുള്ള കേസുകൾ പോലും വിശ്വാസിക്കാനാത്ത അവസ്ഥയാണ്. ആരോപണങ്ങളൊക്കെ കള്ളമാണെന്ന് നാളെ തെളിയുമ്പോൾ അവരുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കണം.
ലൈംഗികാരോപണങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്. സിനിമാ മേഖലയിലുണ്ടാകുന്ന മറ്റ് പല കാര്യങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനെ കുറിച്ച് സംസാരിക്കാൻ ആർക്കും പറ്റുന്നില്ല. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ഒന്ന് വരണം.
അയാൾ സംവിധായകൻ അല്ലെങ്കിൽ നടനായത് കൊണ്ട് പ്രതികരിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. രാഷ്‌ട്രീയക്കാരനായാലും നടനായാലും മുഖ്യമന്ത്രി ആയാലും അത് തുറന്നുപറയാൻ പഠിക്കണം. എത്രയോ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയാണ്. അവരിൽ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്”.
പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചാൽ 90 ശതമാനം പ്രശ്നങ്ങൾ ഒഴിവാക്കാനാകും. എല്ലാ മേഖലയിലും മുന്നിൽ നിൽക്കുന്ന സ്ത്രീകൾ എന്തുകൊണ്ടാണ് പ്രതികരിക്കാൻ മാത്രം പിന്നിലേക്കായി പോകുന്നത്. സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവർ തന്നെയാണെന്നും സ്വാസിക പറഞ്ഞു. അമ്മയിൽ സ്ത്രീകൾ മുന്നിലേക്ക് വരേണ്ടതില്ലേ എന്ന ചോദ്യത്തിന് സംഘടനക്കുള്ളിലെ സ്ത്രീകൾ തന്നെയാണ് സ്ഥാനങ്ങൾ വേണ്ടെന്ന് വയ്‌ക്കുന്നതെന്നായിരുന്നു സ്വാസികയുടെ മറുപടി.