പവിത്രമായി കണക്കാക്കുന്ന തിരുപ്പതി ലഡുവിന്റെ നിർമാണത്തിനായി മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെ ക്ഷേത്രങ്ങളിലെ പ്രസാദങ്ങളുടെ ഗുണനിലവാരം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പരിശോധിച്ച് വരികയാണ്. നവരാത്രി ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ ഭക്തർക്ക് നൽകുന്ന പ്രസാദത്തിന്റെ പരിശുദ്ധി പരിശോധിക്കുകയാണ് ലക്ഷ്യം.
ആന്ധ്രയിലെ ഇന്ദ്രകീലാദ്രിയിലെ ശ്രീ ദുർഗാ മല്ലേശ്വര സ്വാമി വർള ദേവസ്ഥാനം (എസ്‌ഡിഎംഎസ്‌ഡി) ക്ഷേത്രത്തിൽ പ്രസാദത്തിനായി കരുതിയിരുന്ന 200 പെട്ടി ഉണക്കമുന്തിരി എഫ്എസ്എസ്ഐ തിരികെ അയച്ചു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇവ തിരികെ അയച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സമാനമായ രീതിയിൽ മബന്ന് തവണയാണ് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്ത ചേരുവകൾ FSSAI അധികൃതർ തിരികെ അയച്ചത്. ഇവ വിതരണം ചെയ്യുന്ന കരാർ ഏജൻസിയെ കുറിച്ച് സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുണനിലവാര ആശങ്കകൾക്കിടയിൽ ക്ഷേത്രത്തിന്റെ സ്റ്റോർ ഇൻ- ചാർജ് എൻ. രമേഷ് ബാബുവിനെ പിരിച്ചുവിട്ടു. തിരുപ്പതി ലഡുവിലെ മായത്തിന് പിന്നാലെയാണ് ആന്ധ്ര സർക്കാർ ഗുണനിലവാര പരിശോധനകൾ കർശനമാക്കിയത്. പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളാണ് പ്രധാനമായും പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.
പാൽ, നെയ്യ്, തേൻ, എണ്ണകൾ, അരി, ശർക്കര, പയറുവർഗ്ഗങ്ങൾ, തൈര്, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളിൽ മായം ചേർക്കാത്തതാണെന്ന് ഉറപ്പാക്കുകയാണ് FSSAI ചെയ്യുന്നത്. ശ്രീ ദുർഗാ മല്ലേശ്വര സ്വാമിവാരള ദേവസ്ഥാനത്ത് നിന്നുള്ള അരി, സാമ്പാർ, ശർക്കര, പാൽ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.















