കണ്ണൂര്‍: വ്യാജവാർത്ത നൽകിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നോട്ടീസ് അയച്ചത്.
റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി, കമ്പനി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, മാനേജിംഗ് എഡിറ്റര്‍ ആന്‍റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ആര്‍.ശ്രീജിത് എന്നിവരാണ് എതിര്‍ കക്ഷികള്‍. ഒക്ടോബര്‍ 5ന് “മുഖ്യമന്ത്രിക്കെതിരെ ചോദ്യം” , “ഹിന്ദു അഭിമുഖ വിവാദത്തില്‍ ആടിയുലഞ്ഞ് സിപിഎം”, “മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ സംസ്ഥാന കമ്മിറ്റിയില്‍ ചോദ്യം ചെയ്ത് ജയരാജന്‍” എന്നിങ്ങനെയാണ് വാര്‍ത്ത സംപ്രേഷണം ചെയ്തത്. വാര്‍ത്ത അവതരിപ്പിച്ചത് സ്മൃതി പരുത്തിക്കാടും ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്തത് ആര്‍ ശ്രീജിതുമാണ്.
അത്തരത്തില്‍ ഒരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് അഡ്വ. വിനോദ് കുമാര്‍ ചമ്പോളന്‍ മുഖേന അയച്ച നോട്ടീസില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും ജയരാജനെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്ത. 24 മണിക്കൂറിനുള്ളില്‍ വ്യാജവാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയത്.















