തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്ത് അയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത് ചട്ടപ്രകാരമാണെന്നും ഗവർണർ കത്തിൽ പറഞ്ഞു. രാജ്ഭവനിലേക്ക് ഡിജിപിയോടും ചീഫ്‌സെക്രട്ടറിയോടും നേരിട്ടെത്താൻ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധമായാണെന്ന മുഖ്യമന്ത്രിയുടെ കത്തിനായിരുന്നു ഗവർണറുടെ മറുപടി.
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്. സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചു വയ്ക്കാൻ ആകില്ല. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിച്ചത് ചട്ടപ്രകാരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് ചട്ട ലംഘനമാണെന്നും ഗവർണറുടെ കത്തിൽ പറയുന്നു.
ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനിടെ നടത്തിയ മലപ്പുറം പരാമർശം വിവാദമായിരുന്നു. മലപ്പുറത്ത് നടക്കുന്ന സ്വർണക്കടത്ത്, ഹവാല എന്നിവയിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു പരാമർശം.
സംഭവത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് അയച്ചെങ്കിലും ഇതിന് മറുപടി നൽകാത്തതിനെ തുടർന്ന് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഗവർണറുടെ ആവശ്യം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും കത്ത് നൽകി. ഉദ്യോഗസ്ഥർ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്.