ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമാക്കി പരിമിതപ്പെടുത്താനുളള സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. വെർച്വൽ ക്യൂവിലൂടെ മാത്രം തീർത്ഥാടനം അനുവദിക്കാനാണ് തീരുമാനമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ബുക്ക് ചെയ്യാതെ തന്നെ ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കും. വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ തീർത്ഥാടകരെ അനുവദിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമല തകർക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ. ഒരു ഭക്തനെയും തടയാൻ കഴിയില്ല. വെർച്വൽ ക്യൂ ഇല്ലാതെ ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തന്മാരെ ഞങ്ങൾ ദർശനത്തിനെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിയിൽ ഇത്തവണ ദർശനം ഓൺലൈൻ ബുക്കിംഗ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്‌പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കി ഓൺലൈൻ ബുക്കിംഗിലൂടെ പ്രതിദിനം 80,000 ഭക്തർക്ക് മാത്രമായി ദർശനം നിജപ്പെടുത്തിയത് വിവാദമായിരുന്നു.
തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകൾ ഒന്നാകെ രംഗത്ത് വന്നിട്ടും ഇതുവരെ തിരുത്താൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറായിട്ടില്ല. സർക്കാരുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നതാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ആന്ധ്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ നിന്ന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ ബുക്കിംഗിനെക്കുറിച്ച് അറിയാവുന്നവർ ആയിരിക്കില്ല. ഇവർക്ക് പമ്പയിലും നിലയ്‌ക്കലിലും സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളായിരുന്നു ആശ്രയം. ദിവസവും 10,000 ഭക്തരെ സ്‌പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് അനുവദിക്കുന്ന രീതിയായിരുന്നു കഴിഞ്ഞ വർഷമൊക്കെ സ്വീകരിച്ചത്. എന്നാൽ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കഴിഞ്ഞ വർഷം ഉണ്ടായ തിരക്കിന്റെ പേരിലാണ് ഇത്തവണ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാൻ തീരുമാനമെടുത്തത്.















