ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനുപിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ നടപടി. ആക്ടിംഗ് ഹൈക്കമ്മീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. നേരത്തെ ഭാരതത്തിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പിൻവലിക്കാൻ തീരുമാനിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി. കനേഡിയൻ നയതന്ത്രജ്ഞരോട് ശനിയാഴ്ച 11:59 pm ന് മുൻപായി രാജ്യം വിടാനാണ് ഇന്ത്യ അറിയിപ്പ് നൽകിയിരിക്കുന്നത്. ആക്ടിംഗ് ഹൈക്കമ്മീഷണറായ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചിപ്ക, പൗല ഒർജുവേല, എന്നിവരെയാണ് പുറത്താക്കിയതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയ്ക്ക് നിജ്ജാർ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ കാനഡ പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായത്. വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിച്ച കാനഡയ്ക്ക് അതിരൂക്ഷമായ ഭാഷയിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ച കനേഡിയൻ സർക്കാരിന്റെ ശ്രമത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.















