കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പിപി ദിവ്യ. കണ്ണൂർ കളക്ടറാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. തന്റെ സംസാരം സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്നും ജാമ്യ ഹർജിയിൽ ദിവ്യ പറയുന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ക്ഷണിക്കാത്ത ചടങ്ങിനെത്തി നവീൻ ബാബുവിനെ മനഃപൂർവം അപമാനിച്ചതാണെന്ന ആരോപണം ദിവ്യ നിഷേധിച്ചു. രാവിലെ നടന്ന പരിപാടിയിൽ കളക്ടറും ദിവ്യയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിൽ വച്ചാണ് യാത്രയയപ്പ് ചടങ്ങിനെകുറിച്ചറിയുന്നതെന്നും കളക്ടർ ക്ഷണിച്ച പ്രകാരമാണ് ചടങ്ങിൽ എത്തിയതെന്നും ദിവ്യ പറയുന്നു. പ്രസംഗിച്ചത് ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നാണ് ദിവ്യയുടെ ന്യായീകരണം.
നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളും മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ ഉന്നയിച്ചു. ഫയൽ നീക്കം വൈകിപ്പിക്കുന്നതായുള്ള പരാതികൾ നവീൻ ബാബുവിനെതിരെ ലഭിച്ചിരുന്നു. പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്നയാളും പരാതി നൽകിയിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് വിമർശനം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിന്നും ഒളിച്ചോടില്ലെന്നും ഗുരുതരാവസ്ഥയിലുള്ള അച്ഛനടക്കം വീട്ടിലുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ദിവ്യയുടെ ആവശ്യം.















