കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടി. കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമർശങ്ങളെക്കുറിച്ച് കളക്ടർക്ക് മുൻകൂർ അറിവെന്ന് സംശയിക്കുന്നതായും കളക്ടർ ഇടപെടാതിരുന്നത് ഞെട്ടിച്ചുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന് ദിവ്യയുടെ വാദവും ജീവനക്കാർ തള്ളുന്നു.
ഈ സംഭവത്തിൽ ജനരോഷം കടുത്തതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനം എന്നറിയുന്നു . ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാകളക്ടർ അരുൺ കെ വിജയനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് സൂചനയുണ്ട്.
ഈ വിഷയത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണ ഉത്തരവ് ഇന്നുണ്ടായേക്കും.അന്വേഷണ പരിധിയിൽ കളക്ടർ അരുൺ കെ വിജയനും പെടും. റവന്യൂമന്ത്രി കെ രാജൻ ഇന്നലെ നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകിയിരുന്നു . കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു .
സിപിഎം നേതാവായിരുന്ന മലയാലപ്പുഴ മോഹനൻ നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംശയിക്കുന്ന രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കില്ല.