തിരുവനന്തപുരം: കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. പരിപാടിയുടെ പ്രചാരണത്തിനായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സർക്കാർ നടത്തിയത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേരളത്തിന്റെ വികസന മാതൃകയും ലോക ശ്രദ്ധയിലെത്തിക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ന്യൂയോർക്കിൽ ഉൾപ്പെടെ വൻ തുക ചെലവഴിച്ചാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
11.47 കോടി രൂപ സ്‌പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4.63 കോടി രൂപ വിവിധ ഏജൻസികൾക്ക് കൊടുത്ത് തീർക്കാനുള്ള കുടിശ്ശികയാണ്. ഇത് കൊടുത്ത് തീർക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായും നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തിന് ചെലവായ തുക വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഒരു വർഷം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി ചെലവായ തുക സംബന്ധിച്ച കണക്കുകൾ വിശദീകരിച്ചത്.
എന്നാൽ ഇപ്പോഴും കേരളീയം നടത്തുന്നതിനായി സർക്കാരിന് ചെലവുകളുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. വിവിധ ഏജൻസികളിൽ നിന്ന് സമാഹരിച്ച 11 കോടി രൂപയാണ് പരിപാടിക്കായി വിനിയോഗിച്ചതെന്നും ഇതിന്റെ കണക്കുകൾ ട്രഷറിയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാരിന് പണമില്ലാത്തത് ഏറെ വിവാദമായിരുന്നു. ഖജനാവ് കാലിയാണെന്നായിരുന്നു ധനകാര്യമന്ത്രിയുടെ വിചിത്ര വിശദീകരണം. ഈ സമയത്ത് കോടികൾ ചെലവഴിച്ച് കേരളീയം പരിപാടി നടത്തിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.