മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത യുവാവ് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഝാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സൽമാൻ ഖാനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് മുംബൈയിലേക്ക് കൊണ്ടുവരും. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഝാർഖണ്ഡിൽ നിന്നാണ് സന്ദേശം എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജംഷഡ്പൂരിലെ ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് മുംബൈ പൊലീസ് അന്വേഷണം നടത്തിയത്.
സൽമാനെതിരെ വധഭീഷണി മുഴക്കിയതിൽ മാപ്പ് പറഞ്ഞ് ഇയാൾ മറ്റൊരു സന്ദേശവും അയച്ചിരുന്നു. തനിക്കൊരു അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നുമാണ് രണ്ടാമത് വന്ന സന്ദേശത്തിൽ പറഞ്ഞിരുന്നത്. ആദ്യം അയച്ച അതേ മൊബൈൽ നമ്പറിൽ നിന്നായിരുന്നു ക്ഷമാപണ സന്ദേശവും എത്തിയത്.
കഴിഞ്ഞ 18-നാണ് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കിൽ അഞ്ച് കോടി നൽകണമെന്നും ഇല്ലെങ്കിൽ നടന്റെ അവസ്ഥ അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയെക്കാൾ മോശമാകുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കൂടാതെ സൽമാന്റെ ബാന്ദ്രയിലെ വസതിയ്ക്ക് ചുറ്റും സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു.















