നാഗർകോവിൽ: സ്ത്രീധനപീഡനത്തെത്തുടർന്ന് മലയാളിയായ കോളേജ് അദ്ധ്യാപിക ജീവനൊടുക്കിയെന്ന് പരാതി. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25 ) യെയാണ് നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു.
പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് ശ്രുതിയുടെ വിവാഹം നടത്തിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് അമ്മായിഅമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ശുചീന്ദ്രത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കാർത്തിക്കാണ് ശ്രുതിയുടെ മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്.
മരണത്തിനു മുൻപ് ശ്രുതി മാതാപിതാക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ഭർതൃവീട്ടിൽ അനുഭവിച്ച യാതനകൾ വിവരിക്കുന്നുണ്ട്. എച്ചിൽ പാത്രത്തിൽ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതായും ഭർത്താവിന്റെ അടുത്തിരിക്കാൻ അനുവദിക്കില്ലെന്നും ശ്രുതി പറയുന്നു. അമ്മായിഅമ്മ തന്നോട് വീട്ടിൽ തിരികെ പോകാൻ പറഞ്ഞ് നിരന്തരം തർക്കിച്ചിരുന്നതായും പെൺകുട്ടി ആരോപിക്കുന്നു. മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന വാക്കുകളോടെയാണ് സന്ദേശം അവസാനിക്കുന്നത്. സംഭവത്തിൽ ശുചീന്ദ്രം പൊലീസ് കേസെടുത്തു.