ഇസ്ലാമാബാദ്: പാകിസ്താനിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 11 പട്ടാളക്കാരും 19 ഭീകരരും കൊല്ലപ്പെട്ടു. അലി ആമിൻ ഗന്ദാപൂരിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിലെ സം ഏരിയയിൽ സ്ഥിതിചെയ്യുന്ന സുരക്ഷാ പോസ്റ്റിന് നേരെയായിരുന്നു ആദ്യത്തെ ഭീകരാക്രമണം നടന്നത്. തുടർന്ന് 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയായിരുന്നു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് സംഭവമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീക് ഇ താലിബാൻ ഇ പാകിസ്താൻ (TTP) ഏറ്റെടുക്കുകയും ചെയ്തു.
ഇതുകൂടാതെ സൗത്ത് വാസിരിസ്ഥാനിലെ ജില്ലാ അക്കൗണ്ട് ഓഫീസിന് നേരെയും ഭീകരർ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇതേസമയം അഫ്ഗാൻ അതിർത്തി ജില്ലയായ ബജൗറിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഒമ്പത് ഭീകരരെ വധിക്കുകയായിരുന്നു പാക് പട്ടാളം. കൂടാതെ പഞ്ചാബ് പ്രവിശ്യയിലെ മെയിൻവാസി ജില്ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 10 ഭീകരരെ കൂടി വധിച്ചതായി പാക് പട്ടാളം അവകാശപ്പെട്ടു.















