അബുദാബി: യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാം. ലൈസൻസ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി യുഎഇ കുറച്ചു. ഇതോടൊപ്പം വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗരപരിധിയിൽ അടിയന്തര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസിൽ നിന്നും 17 വയസ്സാക്കി കുറയ്‌ക്കാനുള്ള നിർണ്ണായക തീരുമാനമാണ് യുഎഇ പ്രഖ്യാപിച്ചത്. നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. അടുത്തവർഷം മാർച്ച് 29 മുതൽ പുതിയ തീരുമാനം നടപ്പാക്കും.
ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് രാജ്യത്ത് നിരോധിക്കും, അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. വാഹനാപകടമോ മറ്റ് അത്യാഹിതമോ ഒഴിവാക്കാനല്ലാതെ നഗരപരിധിയിൽ വാഹനങ്ങൾ ഹോൺ മുഴക്കാൻ പാടില്ല. 80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡുകളിൽ കാൽനട യാത്രക്കാരെ റോഡുറിച്ചു കടക്കാൻ അനുവദിക്കില്ല. ഈ റോഡുകളിൽ റോഡ് ക്രോസ് ചെയ്യണമെങ്കിൽ മേൽപ്പാലങ്ങൾ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ റോഡ് മുറിച്ചുകടന്നാലും വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ അതിവേഗത്തിൽ ഓടിച്ചാലും ശിക്ഷ കടുത്തതാകും. അപകടകരമായ സാധനങ്ങളോ സാധാരണയെക്കാൾ വലുപ്പമുള്ള വസ്തുക്കളോ വാഹനങ്ങളിൽ കൊണ്ടുപോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിയമങ്ങൾ പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.













