ബെയ്‌ജിങ്: ചൈനയുടെ ബില്യൺ ഡോളർ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (BRI) നിന്നും പിന്മാറി ബ്രസീൽ. ഇന്ത്യക്ക് ശേഷം പദ്ധതിയിൽ പങ്കാളികളാകാതെ പിന്മാറുന്ന രണ്ടാമത്തെ ബ്രിക്സ് രാജ്യമാണ് ബ്രസീൽ. പ്രസിഡൻ്റ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുള്ള ബ്രസീൽ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ചേരില്ലെന്നും പകരം ചൈനീസ് നിക്ഷേപകരുമായി സഹകരിക്കാൻ ബദൽ മാർഗങ്ങൾ തേടുമെന്നും അന്താരാഷ്‌ട്ര കാര്യങ്ങളുടെ പ്രത്യേക പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് സെൽസോ അമോറിം തിങ്കളാഴ്ച പറഞ്ഞു.
“ഒരു പ്രവേശന കരാർ ഒപ്പിടാതെ തന്നെ ചൈനയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ബ്രസീൽ ആഗ്രഹിക്കുന്നു,” അദ്ദേഹം ബ്രസീലിയൻ പത്രമായ ഒ ഗ്ലോബോയോട് പറഞ്ഞു. തങ്ങൾ കരാറിൽ ഒപ്പിടുന്നില്ലെന്നും ചൈനീസ് അടിസ്ഥാന സൗകര്യ വ്യാപാര പദ്ധതികൾ ഒരു ഇൻഷുറൻസ് പോളിസി ആയി എടുക്കാൻ ബ്രസീൽ ആഗ്രഹിക്കുന്നില്ലെന്നും സെൽസോ അമോറിം പറഞ്ഞു.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് നവംബർ 20 ന് ബ്രസീൽ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് തിരിച്ചടി. ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ അടുത്തിടെ ഈ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ബ്രസീലിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്. ചൈനയുടെ ആഗോള സ്വാധീനം വർധിപ്പിക്കാൻ രാജ്യങ്ങളുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് നടപ്പാക്കാനൊരുന്ന BRI പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതികൂടിയാണ്. പദ്ധതിയോടുള്ള എതിർപ്പ് ആദ്യമേ തന്നെ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ.















