കണ്ണൂര്‍: നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്. ഇദ്ദേഹം കണ്ണൂരിൽ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി നേരത്തെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൊല്ലത്ത് നിന്ന് വിടുതൽ നേടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയിരിക്കുന്നത്. പ്രതീക്ഷയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്ന് പത്മചന്ദ്രക്കുറുപ്പ് വ്യക്തമാക്കി. വിവാദങ്ങൾ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” കണ്ണൂരിൽ എഡിഎം ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമപരമായ നടപടികൾ കഴിഞ്ഞിട്ടുണ്ട്. നിയമപരമായ രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ ഇനിയും മുന്നോട്ട് പോകുന്നത്. 23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതൽ ഉണ്ടായത്. ദേശീയപാത വിഭാഗത്തിൽ ആയിരുന്നു. ചുമതല ഏറ്റെടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
അതേസമയം എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിലുള്ള പി പി ദിവ്യ ജാമ്യാപേക്ഷയുമായി തലശ്ശേരി കോടതിയെ സമീപിക്കും. കണ്ണൂർ കളക്ടറുടെ മൊഴിയടക്കം പുതിയ ജാമ്യാപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. തെറ്റ് പറ്റിയതായി എഡിഎം പറഞ്ഞുവെന്ന് കളക്ടറുടെ മൊഴി ഉള്ളതായി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള സർക്കാർ ഉത്തരവ് കൈക്കൂലി ആരോപണം ശരിവയ്‌ക്കുന്നതാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു. യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെയാണെന്നും എഡിഎമ്മിന് മനോവേദന ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പി പി ദിവ്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.















