റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ റോവിംഗ് അംബാസിഡറെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നുവെന്നും എം.എ യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതൽ കരുത്താർജിക്കുന്നതിന് ഊർജ്ജമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ കഠിനാധ്വാനം പ്രശംസനീയമെന്നും മന്ത്രി പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനത്തിന് തുടക്കം കുറിച്ച് സംസാരിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
മിഡിൽ ഈസ്റ്റിലെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഇന്ന് ഗൾഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണെന്ന് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ലുലുവിനുള്ളത്. ഇന്ത്യയും ജിസിസി രാഷ്‌ട്രങ്ങളും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന് ലുലു മികച്ചസേവനമാണ് നൽകുന്നത്. ഇന്ത്യ-സൗദി വാണിജ്യബന്ധത്തിന് കൂടുതൽ കരുത്തേകാൻ ലുലുവിലെ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനത്തിന് കഴിയുമെന്നും കേന്ദ്രവാണിജ്യ മന്ത്രി പീയുഷ് ഗോയൽ കൂട്ടിചേർത്തു.
ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും മഹത്തായ സംസ്കാരവും വിളിച്ചോതുന്ന നിരവധി ക്യാമ്പെയ്നുകളാണ് ലുലു നടത്തുന്നത്. ഇന്ത്യൻ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത പ്രവാസ സമൂഹത്തിന് ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഉത്പന്നങ്ങൾക്ക് അർഹമായ പ്രോത്സാഹനം കൂടിയാണ് ലുലു നൽകുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പടെ ജിസിസിയിലെ ഭരണനേതൃത്വങ്ങൾ നൽകുന്ന മികച്ച പിന്തുണയ്‌ക്കും ഉപഭോക്താക്കളുടെ സ്വീകാര്യതയ്‌ക്കും നന്ദി അറിയിക്കുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.
3800 സൗദി സ്വദേശികൾക്കാണ് രാജ്യത്തെ 65 ഹൈപ്പർമാർക്കറ്റുകളിലായി നേരിട്ട് തൊഴിലവസരം ലഭിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനകം സൗദിയിൽ നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലാണ് ലുലു. ഇതോടെ പതിനായിരം സൗദി സ്വദേശികൾക്കാണ് തൊഴിൽ ലഭിക്കുകയെന്നും അദേഹം കൂട്ടിചേർത്തു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന്, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അടക്കമുള്ളവരും ചടങ്ങിൽ ഭാഗമായി. ലഡാക്ക് അപ്പിൾ, ഓർഗാനിക് ബ്യൂട്ടിപ്രൊഡക്ടുകൾ, മില്ലറ്റ്സ് അടക്കം അമ്പതിലേറെ ഇന്ത്യൻ ഉത്പന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.













