പത്തനംതിട്ട: നടുറോഡിൽ മാർഗ്ഗതടസമുണ്ടാക്കി പിറന്നാളാഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇടത് യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ ക്ലബ്ബായ കമ്മട്ടിപ്പാടത്തിന്റെ പേരിലാണ് നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി കേക്ക് മുറിക്കൽ നടന്നത്. സംഭവം വാർത്തയായതോടെയാണ് പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചത്.
ഷിയാസിനെതിരെ സംഘം ചേരലിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ടയിലെ ഏറ്റവും തിരക്കുള്ള സെന്റ് പീറ്റേഴ്സ് ജംഗ്‌ഷനിലാണ് വഴിതടസപ്പെടുത്തി ആഘോഷം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 50 അംഗ സംഘം 20 കാറുകളിൽ റാലിയായി എത്തി പിറന്നാൾ ആഘോഷിക്കുകയായിരുന്നു. സിനിമാ ഡയലോഗുകളും പാട്ടുമൊക്കെയായി കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.
ഷിയാസ് മുൻ DYFI പ്രവർത്തകനാണ്. ഇയാൾ കുറച്ചുകാലം വിദേശത്തായിരുന്നു. തിരിച്ചുവന്ന ശേഷമുള്ള പിറന്നാളാണ് പ്രവർത്തകർ നടുറോഡിൽ ആഘോഷമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ട് കേസെടുക്കുകയായിരുന്നു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് പത്തനംതിട്ടയിൽ പൊതുമധ്യത്തിലുള്ള DYFI പ്രവർത്തകരുടെ പിറന്നാളാഘോഷങ്ങൾ നടക്കുന്നത്.















