തിരുവനന്തപുരം: ജയിൽ ആശുപത്രിയിൽ നിന്നുള്ള സേവനം ആവശ്യമുള്ള തടവുകാർക്ക് യഥാസമയം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറത്തുവിട്ടത്.
പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ജയിലിൽ ഡ്രെയിനേജ് ജോലി ചെയ്യുന്ന തടവുകാരന് ശരീരം മുഴുവൻ ചെറിച്ചിൽ അനുഭവപ്പെട്ടിരുന്നു.
തുടർന്ന് ജയിൽ ആശുപത്രിയിലെ ഡോക്ടറെ കാണാനായി പോയപ്പോൾ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരൻ അനുവദിച്ചില്ലെന്ന പരാതിയിലാണ് നടപടി. ഭാവിയിൽ ഇത്തരം പരാതികളുണ്ടാകരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
എന്നാൽ പരാതി അധികൃതർ നിഷേധിച്ചു. ഡോക്ടറെ കാണാൻ ജയിൽ ആശുപത്രിയിലെത്തുന്ന എല്ലാവർക്കും അവസരം നൽകാറുണ്ടെന്നും പരാതി നൽകിയ തടവുകാരനും അവസരം നൽകിയിട്ടുണ്ടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.















