ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിൽ ചട്ടങ്ങളില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിത്യാനന്ദ റായ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്രസർക്കാർ മനഃപൂർവമാണെന്ന പ്രചാരണത്തിനാണ് ഇതോടെ വ്യക്തത വന്നിരിക്കുന്നത്.
ഗുരുതരമായ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ എൻഡിആർഎഫിൽ നിന്ന് അധിക സാമ്പത്തിക സഹായം ലഭ്യമാകും. കേന്ദ്രമന്ത്രിതല സംഘം (IMCT) ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം അവരുടെ റിപ്പോർട്ട് പ്രകാരം അധികസഹായം അനുവദിക്കുകയാണ് ചെയ്യുക. അല്ലാതെ എസ്ഡിആർഎഫ്/എൻഡിആർഎഫ് നൽകുന്ന മാർഗനിർദേശങ്ങൾ പ്രകാരം ഏതെങ്കിലും പ്രകൃതി ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
എസ്ഡിആർഎഫിൽ 388 കോടി രൂപ (291.20 കോടി കേന്ദ്രവിഹിതം + 96.80 കോടി സംസ്ഥാന വിഹിതം) നടപ്പ് സാമ്പത്തിക വർഷത്തിൽ കേരളത്തിനായി വകയിരുത്തിയിട്ടുണ്ട്. കേന്ദ്രവിഹിതത്തിന്റെ ആദ്യ ഗഡുവായ 145.60 കോടി രൂപ കഴിഞ്ഞ ജൂലൈ 31ന് കേരളത്തിന് കൈമാറിയതാണ്. രണ്ടാം ഗഡുവായ 145.60 കോടി ഒക്ടോബർ ഒന്നിനും കൈമാറി. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക എസ്ഡിആർഎഫ് ഫണ്ടിലുണ്ടെന്നാണ് കേരളത്തിന്റെ അക്കൗണ്ട് ജനറൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇതിനോടകം നൽകിയ തുക വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി. കൂടാതെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാർ കേരള സർക്കാരിനൊപ്പമുണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹിയിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധി കെവി തോമസിന്റെ കത്തിനാണ് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് മറുപടി നൽകിയത്.















