തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയ യുവതിയെ ഞെട്ടിപ്പിച്ച് മെഡിക്കൽ റിപ്പോർട്ട്. യുവതി ഗർഭിണിയാണെന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. അതും Quadruplets. അതായത് നാല് കുട്ടികളെ വയറ്റിൽ പേറിയാണ് യുവതി നടക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിനായിരുന്നു സംഭവം നടന്നത്. അതുകൊണ്ടുതന്നെ ഏപ്രിൽ ഫൂളിന്റെ ഭാഗമായി പറ്റിക്കുകയാണെന്ന് യുവതി ആദ്യം കരുതി. എന്നാൽ തമാശയല്ല, സത്യാവസ്ഥയാണെന്ന് ബോധ്യപ്പെട്ടതോടെ ബോധം കെടുന്ന അവസ്ഥയിലായി 20-കാരി.
യുഎസിലെ ഇല്ലിനോയ്സിൽ നിന്നുള്ള നഴ്സിംഗ് അസിസ്റ്റന്റ് കത്തേലിൻ യേറ്റ്സ് ആണ് അമ്പരപ്പിക്കുന്ന അനുഭവത്തിന് സാക്ഷ്യം വഹിച്ചത്. തൊണ്ടയിലെ വീക്കത്തിന്റെ കാരണം കണ്ടെത്താൻ എക്സ്റേ പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. പതിവ് പ്രോട്ടോകോൾ പ്രകാരം എക്സ്റേ പരിശോധനയ്‌ക്ക് മുൻപ് പ്രഗ്നനൻസി പരിശോധന നടത്തി. ഗർഭസ്ഥശിശുവിനെ റേഡിയേഷനിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എക്സറേ എടുക്കുന്നതിന് മുന്നോടിയായി പ്രഗ്നൻസി ടെസ്റ്റ് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റീവായതോടെ യുവതിയും ഡോക്ടർമാരും ഒരേസമയം ഞെട്ടിപ്പോയി.
തന്റെ പ്രതിശ്രുത വരനോടൊപ്പം കഴിഞ്ഞ ആറുമാസമായി ഒന്നിച്ച് താമസിക്കുകയാണ് യേറ്റ്സ്. ഉടൻ തന്നെ പങ്കാളിയെ വിളിച്ച് ഗർഭിണിയാണെന്ന് അറിയിച്ചു. അപ്രതീക്ഷിതമായ വാർത്ത കേട്ട് അദ്ദേഹം ഞെട്ടിയതോടൊപ്പം സന്തോഷവും രേഖപ്പെടുത്തി. ഇതോടെ കുഞ്ഞുങ്ങളെ വരവേൽക്കാൻ ഇരുവരും തയ്യാറായി. 28 ആഴ്ചയും നാല് ദിവസവും പിന്നിട്ടപ്പോൾ യുവതിയുടെ ആരോഗ്യനില മോശമാവുകയും സി-സെക്ഷൻ വഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു.
മാസം തികയാതെ പ്രസവിച്ചെങ്കിലും നാല് കുഞ്ഞുങ്ങളും ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. നാല് പേരിൽ രണ്ട് കുട്ടികൾ ഐഡന്റിക്കൽ ട്വിൻസ് ആണ്.















