ദക്ഷിണ കൊറിയൻ ജനതയെ ഏതെല്ലാം വിധത്തിൽ പ്രതിസന്ധിയിലാക്കാമെന്ന ചിന്തയിൽ കൂലങ്കഷമായി ഗവേഷണം നടത്തുന്നവരാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അതിർത്തി ഗ്രാമങ്ങളിലേക്ക് മാലിന്യബലൂണുകളയച്ച് ജനജീവിതം ദുസ്സഹമാക്കിയ കിം നേതൃത്വം ഇപ്പോൾ പുതിയതരം ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ദക്ഷിണ കൊറിയൻ ഗ്രാമങ്ങളിൽ ‘നോയ്സ് ബോംബിംഗ്’ അഥവാ ശബ്ദബോംബുകൾ പൊട്ടിക്കുകയാണ് ഉത്തരകൊറിയ.

ദക്ഷിണ കൊറിയയുടെ അതിർത്തി പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിൽ നോയ്സ് ബോംബിംഗ് നടത്തി അവിടെയുള്ള ജനങ്ങളെ മാനസികമായി പ്രതിസന്ധിയിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാത്രിയായാൽ ചെന്നായ്‌ക്കൾ ഓരിയിടുന്നതും പ്രേതകൾ ചീറുന്നതുമായ ശബ്ദവും ലൗഡ്സ്പീക്കറിലെന്ന പോലെ മുഴങ്ങാൻ തുടങ്ങും. ഇതോടെ ഉറക്കം പമ്പകടക്കും. രാത്രിയായൽ ഉറങ്ങുകയെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികാവകാശമാണ് ദക്ഷിണ കൊറിയൻ ഗ്രാമവാസികൾക്ക് ഇവിടെ നിഷേധിക്കപ്പെടുന്നത്. ആഴ്ചകളോളം ആവർത്തിച്ചപ്പോൾ ഗ്രാമവാസികൾക്ക് രോഇൻസോമ്നിയ അടക്കം നിരവധി അസുഖങ്ങൾ പിടിപെടാൻ തുടങ്ങിയിരിക്കുകയാണ്.

ശരിയായ ഉറക്കം ലഭിക്കാത്തതിനാൽ ചിലർക്ക് അസഹനീയമായ തലവേദനയാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലർക്കാകട്ടെ ഗർഭം അലസുക പോലും ചെയ്തു. അതിർത്തി ഗ്രാമമായ ദംഗ്സാനിൽ നോയ്സ് ബോംബിംഗ് കൂടുതലാണെന്നാണ് റിപ്പോർട്ട്. വെറും 354 പേർ മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിൽ ഭൂരിഭാഗവും മുതിർന്നവരും വയോധികരുമാണ്. ജനലുകളുടെ പുറത്ത് കട്ടിയുള്ള വസ്തുക്കൾ ഒട്ടിച്ചുവച്ചാണ് ശബ്ദ ബോംബിൽ നിന്ന് ഇവർ രക്ഷനേടാൻ ശ്രമിക്കുന്നത്. ചിലപ്പോൾ പകൽ സമയങ്ങളിലും ശബ്ദ ബോംബുകൾ പൊട്ടാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമുണ്ട്. പുതിയ തന്ത്രമായ നോയ്സ് ബോംബിംഗ് എന്ന് അവസാനിക്കുമെന്നോ ഉത്തരകൊറിയൻ ആക്രമണങ്ങൾ എന്നെങ്കിലും തീരുമെന്നോ തങ്ങൾക്ക് അറിയില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.















