പാലക്കാടിന്റെ മനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന പാലക്കാട് ആരാകും വിജയിക്കുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്.
1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2,306 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരും 2,445 പേർ 18-19 വയസ്സുകാരും 780 പേർ ദിവ്യാംഗരുമാണ്. നാല് ട്രാൻസ്‌ജെൻഡേഴ്‌സും ഇന്ന് വോട്ട് രേഖപ്പെടുത്തും. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യംഗർക്കും വയോജനങ്ങൾക്കും വരി നിൽക്കാതെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു.
ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും. ഝാർഖണ്ഡിലെ 81 അംഗ നിയമസഭയിൽ ശേഷിക്കുന്ന 38 സീറ്റിലേക്കാണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 1.23 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.
288 സീറ്റിലേക്കാണ് മഹാരാഷ്‌ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുക. എൻഡിഎയ്‌ക്ക് കീഴിലുള്ള മഹായുതി സഖ്യവും ഇൻഡി സഖ്യത്തിന് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യവും തമ്മിലാണ് പോരാട്ടം.















