ബദരീനാഥ്: മറ്റൊരു തീർത്ഥാടനകാലത്തിന് ശേഷം ബദരീനാഥിൽ നടത്തിയ ക്ലീനപ്പ് ഡ്രൈവിൽ 1.5 ടൺ മാലിന്യം നീക്കം ചെയ്തു. 47 ലക്ഷത്തോളം ഭക്തരാണ് ഈ സീസണിൽ ബദരീനാഥിലെത്തിയത്. ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് ക്ഷേത്രം അടയ്‌ക്കും. ഇതിന് മുന്നോടിയായി ക്ഷേത്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ബദരീനാഥ് നഗർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്.
പര്യവരൺ മിത്ര എന്ന പേരിൽ 50 പേരടങ്ങിയ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ബ്രഹ്‌മ കപാൽ, ആസ്ത പാത, തപ്റ്റ് കുണ്ഡ്, മെയിൻ ബസാർ, മന ഗ്രാമം എന്നിവിടങ്ങളിൽ നിന്നായി 1.5 ടൺ മാലിന്യമാണ് ഇവർ ശേഖരിച്ചത്. ആരാധനാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കേണ്ടത് ഓരോ വ്യക്തികളുടേയും കടമയാണെന്നും, പ്രാദേശിക അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങൾ പ്രശംസനീയമാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
കടുത്ത മഞ്ഞുവീഴ്ച ആരംഭിക്കുന്നതോടെ നവംബർ പകുതി മുതൽ ഏപ്രിൽ വരെ ക്ഷേത്രം അടച്ചിരിക്കും. മെയ് മാസത്തിൽ അക്ഷയതൃതീയയ്‌ക്ക് ശേഷം പ്രത്യേക പൂജകളോടെ തുറക്കുന്ന ക്ഷേത്രം ആറ് മാസം കഴിഞ്ഞ് വൃശ്ചിക മാസത്തിൽ അടയ്‌ക്കുന്നതാണ് പതിവ് രീതി. ഇക്കുറി യാത്രാ സീസണിൽ തീർത്ഥാടകരുടെ റെക്കോർഡ് എണ്ണമാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.















