ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച് ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി താരതമ്യപ്പെടുത്തിയായിരുന്നു മസ്കിന്റെ പരാമർശം. ഒരു ദിവസം കൊണ്ട് ഇന്ത്യ 640 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. എന്നാൽ 19 ദിവസം കഴിഞ്ഞിട്ടും കാലിഫോർണിയയിലെ ഫലം പുറത്തുവന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇന്ത്യയിലെ വോട്ടെണ്ണലിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്ക് തന്റെ തന്റെ അഭിപ്രായം പങ്കുവെച്ചത്. “ഇന്ത്യ ഒരു ദിവസം കൊണ്ട് 640 ദശലക്ഷം വോട്ടുകൾ എണ്ണി. കാലിഫോർണിയ ഇപ്പോഴും വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്,”അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
കാലിഫോർണിയയിൽ 98 ശതമാനം വോട്ടെണ്ണൽ പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 38.2 ശതമാനം വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ പിന്നിലാക്കി 58.6 ശതമാനം വോട്ടുകൾ നേടി ഡെമോക്രറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് കാലിഫോർണിയയിൽ വിജയമുറപ്പിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ യുഎസിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സ്റ്റേറ്റുകളിൽ ഒന്നാണ്. ഇവരിൽ 16 ലക്ഷത്തിലധികം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
കാലിഫോർണിയയിലെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രധാനമായും തപാൽ വഴിയാണ് നടന്നത്. അതിനാൽ തന്നെ മെയിൽ-ഇൻ ബാലറ്റുകൾ പരിശോധിക്കുന്നതിന് കൂടുതൽ സമയവും പരിശ്രമവും ആവശ്യമാണെന്ന് അധികൃതർ പറയുന്നു. ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറക്കുക, തെറ്റായ സ്ഥലത്ത് ഒപ്പിടുക, ശരിയായ കവറിൽ ബെൽറ്റ് സമർപ്പിക്കാതിരിക്കുക, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വോട്ടർമാർക്ക് ഡിസംബർ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.