നെടുമങ്ങാട്: ആളൊഴിഞ്ഞ വീട്ടിൽ ബെർത്ത് ഡേ പാർട്ടിക്ക് ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ചു. ഇതിൽ നെടുമങ്ങാട് സി.ഐ. ഉൾപ്പെടെ ആറ് പോലീസുകാർക്കു പരിക്കേറ്റു. എട്ട് ഗുണ്ടകളെ പൊലീസ് പിടികൂടി. 12 പേർ ഓടിരക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു.
ഇന്നലെ (ഞായറാഴ്ച) രാത്രി 11.40-ഓടെയാണ് സംഭവം. കാപ്പാ കേസിൽ ഉൾപ്പെട്ട സ്റ്റമ്പർ അനീഷ് എന്നയാളുടെ നെടുമങ്ങാട് മുക്കോലയിലെ വീട്ടിലാണ് ഇയാളുടെ സഹോദരിയുടെ മകളുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇതിനായി ഇയാൾ കൂട്ടാളികളെ വിളിച്ചുകൂട്ടി. ഇയാളുെടെ വീട്ടുകാർ ആരും ഇവിടെയുണ്ടായിരുന്നില്ല. ഈ വീട്ടിൽ ഗുണ്ടാസംഘം ഒത്തുകൂടിയെന്ന് സമീപവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. പൊലീസ് എത്തിയപ്പോൾ ഗുണ്ടാ സംഘം അക്രമാസക്തരാകുകയായിരുന്നു.
സ്റ്റമ്പർ അനീഷ് ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. നെടുമങ്ങാട് സി.ഐ. രാജേഷ്, എസ്.ഐ.മാരായ ഓസ്റ്റിൻ, സന്തോഷ്‌കുമാർ എന്നിവരുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു . ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായവരെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്.ഓടിപ്പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.















