ന്യൂഡൽഹി: വളരെയധികം പ്രത്യേകതകളുള്ള ശീതകാല സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
” 2024 ന്റെ അവസാന മാസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം 2025നെ വരവേൽക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. പാർലമെന്റെിന്റെ ഈ സമ്മേളനം പല വിധത്തിൽ സവിശേഷതയുള്ളതാണ്. നാളെ ഭരണഘടനയുടെ 75-ാം വർഷം ആഘോഷിക്കപ്പെടാൻ പോകുകയാണ്. സംവിധാൻ സദനിൽ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കപ്പെടും. ഈ അവസരത്തിൽ ആരോഗ്യകരമായ ചർച്ചകൾ എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാകണം.”- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസം പുലർത്തുന്നവരാണ്. എന്നാൽ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു. ജനങ്ങൾ അവരുടെ എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തി സമയമാകുമ്പോൾ ശിക്ഷിക്കുന്നു. അത്തരത്തിൽ 80-90 തവണ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവരുണ്ട്. അവർ പാർലമെന്റിൽ സമാധാനപരമായ ചർച്ചകൾ നടത്താൻ അനുവദിക്കുന്നില്ല. ഇത്തരക്കാർ ജനാധിപത്യത്തെയോ ജനങ്ങളെയോ മാനിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കാത്തതിനാലാണ് ഇവർ പരാജയപ്പെടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
#WATCH | Delhi: On #ParliamentWinterSession, PM Narendra Modi says, “The voters of India are dedicated to democracy, their dedication to the Constitution, their faith in the parliamentary working system, all of us sitting in the Parliament will have to live up to the sentiments… pic.twitter.com/30ulGcqAOn
— ANI (@ANI) November 25, 2024
രാജ്യത്തിനും ജനങ്ങൾക്കുമായി പ്രവർത്തിക്കാൻ ഓരോരുത്തർക്കും സാധിക്കണം. ജനങ്ങളുടെ വിഷയങ്ങളും പ്രശ്‌നങ്ങളും പാർലമെന്റിൽ ആരോഗ്യകരമായി ഉയർത്തിക്കാട്ടണം. ശീതകാല സമ്മേളനം ഉത്സാഹത്തോടെ ആരോഗ്യകരമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വഖ്ഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകളാണ് സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിർമാണങ്ങളിൽ ഒരു സഹകരണ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്.















