ചെന്നൈ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് രാവിലെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. ഈ ന്യൂനമർദം നാളെ കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ഫെംഗൽ’ എന്നാണ് ഈ കൊടുങ്കാറ്റിന് പേരിട്ടിരിക്കുന്നത്. സൗദി അറേബ്യയയാണ് ഈ പേര് നൽകിയത്
ഈ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക് നീങ്ങി അത് തീവ്ര ന്യൂനമർദമായി മാറുകയും ചെന്നൈയ്‌ക്കും പുതുച്ചേരിക്കും ഇടയിൽ തീരം കടക്കാനും സാധ്യതയുണ്ട്. ഇതുമൂലം തമിഴ്‍നാടിന്റെ തീരദേശ ജില്ലകളിൽ ഇന്ന് മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, ജില്ലകളിൽ 4 ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നും നാളെയും (നവംബർ 27) തമിഴ്‌നാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ തമിഴ്‌നാട്ടിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.