മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് വിനാശകരമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. സീരിയലുകൾ സമൂഹത്തിന് ദോഷമാണെന്നും, സെൻസറിംഗ് ആവശ്യമാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പ്രേംകുമാർ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകമെന്ന് ഹരീഷ് പേരടി വിമർശിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ, ” Mr.പ്രേംകുമാർ…നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം…ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്…നാളെ സംഭവിക്കാൻ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം…അസൻമാർഗീക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്,പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ..സ്വന്തം കുടുംബത്തിൽ നിന്നും അയാൾ മെംബർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്.
എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്..ഇങ്ങിനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്…പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും..ഈ സീരിയലിന് അനുയോജ്യമായ പേർ ‘എനിക്കുശേഷം പ്രളയം”’ എന്നും ഹരീഷ് തന്റെ കുറിപ്പിൽ പറയുന്നു.















