പത്തനംതിട്ട: ബാലവേലയ്‌ക്ക് കൊണ്ടുവന്ന ആൺകുട്ടിയെ പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. തിരുവല്ലയിലാണ് സംഭവം. ഹൈദരബാദ് സ്വദേശിയായ 14 കാരനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഹൈദരാബാദിൽ ചെയ്ത ജോലിയുടെ കൂലി ചോദിച്ചതിന് പിന്നാലെ തിരുവല്ലയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി നൽകിയത്. കേരളത്തിലേക്ക് കൊണ്ടു വന്ന മലയാളിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടിയെ ആർപിഎഫ് ആണ് കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. അച്ഛനും അമ്മയും മരിച്ചുപോയെന്നാണ് കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിരിക്കുന്നത്.
വിജയവാഡയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ബന്ധപ്പെടുന്നുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ആകുമെന്നുമാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.















