മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാദ്ധ്യമം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം വിലക്കുന്ന ബിൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയത്.
കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന കൊടുക്കുന്നതിൽ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും, കുട്ടികളിൽ ഇതിന്റെ ദോഷഫലങ്ങളുടെ സ്വാധീനം കുറയ്‌ക്കാനാകുമെന്നും അൽബാനീസ് പറയുന്നു. ” ഇത് ശരിയായ തീരുമാനമാണെന്ന് ഉത്തമമായ ബോധ്യമുണ്ട്. ഈ നിയമം നടപ്പാക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് വലിയ രീതിയിൽ പിന്തുണ ലഭിച്ചു, പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന്. കുട്ടികളുടെ സുരക്ഷയ്‌ക്കാണ് നിയമം മുൻഗണന കൊടുക്കുന്നതെന്നും” അദ്ദേഹം പറയുന്നു.
ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് പാർലമെന്റിൻരെ ഇരുസഭകളിലും ബിൽ പാസാക്കിയത്. കുട്ടികൾ സാമൂഹികമാദ്ധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാതിരിക്കാൻ കമ്പനികൾ നടപടിയെടുക്കണമെന്നാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. ഇത് നടപ്പിലാക്കാൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷത്തോളം സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം മാത്രമേ നിരോധനം പ്രാബല്യത്തിൽ വരികയുള്ളു. കുട്ടികൾ അക്കൗണ്ട് തുറക്കുന്നത് തടയാത്ത കമ്പനികൾ 274 കോടിയോളം രൂപ പിഴയൊടുക്കേണ്ടി വരും.















