സുൽത്താൻപൂർ: ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ ചവച്ച് തുപ്പാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ് മദ്ധ്യവയ്സകന് ദാരുണാന്ത്യം. പൂർവാഞ്ചൽ എക്സ്പ്രസ് വേയിലൂടെ ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം.
ലക്നൗവിൽ നിന്ന് അസംഗഡിലേക്ക് പോവുകയായിരുന്നു ബസ്. ബൽദിറായ് പൊലീസ് സ്റ്റേഷൻ ഏരിയയിൽ ബിഹി ഗ്രാമത്തിന് സമീപം വഴി ബസ് കടന്നുപോകുന്നതിനിടെയായിരുന്നു അപകടം നടന്നത്.
45-കാരനായ യാത്രക്കാരൻ പാൻ മസാല ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. എസി ബസായതിനാൽ വാഹനത്തിന്റെ ജനാലകൾ തുറക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ചവച്ച് തുപ്പാൻ വേണ്ടി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബസിന്റെ വാതിലിന് അരികിൽ വന്നുനിന്നു. ഓടുന്ന ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് തുപ്പാൻ ശ്രമിച്ചതും നിയന്ത്രണം നഷ്ടപ്പെട്ട് ഇയാൾ തെറിച്ചുവീഴുകയായിരുന്നു. എക്സ്പ്രസ് വേ ആയതിനാൽ കുറഞ്ഞത് 90 കിലോമീറ്റർ വേഗതയിലാണ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. അതിനാൽ റോഡിലേക്ക് വീണതും ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി.
ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ലക്നൗവിലെ ചിൻഹത് ഏരിയയിൽ താമസിക്കുന്ന രാം ജിയാവൻ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി അപകടസമയത്ത് ബസിലുണ്ടായിരുന്നു.















