ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) 1,700 സ്കൈപ്പ് ഐഡികളും 59,000 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും മുൻകൂട്ടി കണ്ടെത്തി ബ്ലോക്ക് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ച് സർക്കാർ സമഗ്രമായ ബോധവൽക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം ലോക്സഭയെ അറിയിച്ചു.
സംസ്ഥാന പൊലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) റിറിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വ്യാജേന വേഷംമാറി സൈബർ കുറ്റവാളികൾ നടത്തുന്ന ബ്ലാക്ക് മെയിൽ, ഡിജിറ്റൽ അറസ്റ്റ് എന്നിവയ്‌ക്കെതിരെ ജനങ്ങളെ അറിയിക്കാൻ സർക്കാർ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സർക്കാരും ടെലികോം സേവന ദാതാക്കളും (TSP) ഇന്ത്യൻ മൊബൈൽ നമ്പറുകൾ പ്രദർശിപ്പിക്കുന്ന ഇൻകമിംഗ് ഇൻ്റർനാഷണൽ സ്പൂഫ് കോളുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൂടാതെ, സൈബർ ക്രൈം ഹോട്ട്‌സ്‌പോട്ടുകൾ അടിസ്ഥാനമാക്കി I4C യുടെ കീഴിൽ ഏഴ് ജോയിൻ്റ് സൈബർ കോർഡിനേഷൻ ടീമുകൾ (ജെസിസിടി) രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം നവംബർ 15 വരെ പൊലീസ് റിപ്പോർട്ട് ചെയ്ത 6,69,000 സിം കാർഡുകളും 1,32,000 ഐഎംഇഐകളും കേന്ദ്രം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഭുവനേശ്വറിൽ നടന്ന ഡയറക്ടർ ജനറൽ ഓഫ് പൊലീസ്/ഇൻസ്‌പെക്ടർ ജനറൽസ് ഓഫ് പൊലീസ് (ഡിജിപി/ഐജിപി) കോൺഫറൻസിൽ ഡിജിറ്റൽ തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൊലീസ് സേനയോട് ആവശ്യപ്പെട്ടിരുന്നു.















