കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി താലിബാൻ. നിലവിൽ രാജ്യത്ത് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസാനമാർഗം ആരോഗ്യമേഖല മാത്രമാണ്. മിഡ്‌വൈഫറി, നഴ്‌സിങ് എന്നീ മേഖലകളിൽ മാത്രമായിരുന്നു നിയന്ത്രണം ഏർപ്പെടാതിരുന്നത്. നിലവിൽ ഇവയ്‌ക്കും താലിബാൻ സർക്കാർ പൂട്ട് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നും ഇവിടെ നിന്നും പരിശീലനം നേടുന്ന സ്ത്രീകൾ പറയുന്നു. രാജ്യത്ത് ആരോഗ്യ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് താലിബാന്റെ പുതിയനീക്കം. 17,000ത്തിലധികം യുവതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കൽ പരിശീലനം നടത്തിവന്നിരുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് താലിബാൻ സർക്കാർ നിർദേശം നൽകിയതായാണ് നടത്തിപ്പുകാർ പറയുന്നത്. 2021ൽ താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. നിലവിൽ സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസാന മാർഗത്തിനാണ് താലിബാൻ തടയിടുന്നത്. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ മേഖലയിൽ മാത്രം സ്ത്രീകൾക്ക് ഇളവ് ലഭിച്ചിരുന്നത്.















