കൊച്ചി: ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഏകാദശി ഉദയാസ്തമന പൂജ മാറ്റിയത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. നവംബർ 12ന് ഏകാദശി ഉദയാസ്തമന പൂജ നടത്തിയത് തിരക്ക് കണക്കിലെടുത്തും ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കാനുമാണെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ നിലപാട്.
എന്നാൽ ദേവസ്വം നടപടി ആചാര ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ ,മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവസ്വം സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.
അതേ സമയം ആദിശങ്കരന്റെ നിർദ്ദേശാനുസരണമാണ് ഗുരുവായൂരിൽ ഉദയാസ്തമന പൂജ ആരംഭിച്ചതെന്നും, ചിറളയം കോവിലകമാണ് ഉദയാസ്തമന പൂജ ഏറ്റെടുത്ത് നടത്തിയതെന്നും ഹർജിക്കാർ കഴിഞ്ഞ ദിവസം വാദമുന്നയിച്ചിട്ടുണ്ട്. ഓതിക്കന്മാരും ചിറളയം കോവിലകവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഉത്സവം പൂർവ്വാചാരപ്രകാരം തുടരണമെന്നായിരുന്നു 2015ലെ അഷ്ടമംഗല ദേവപ്രശ്‌നത്തിൽ കണ്ടത്. ആചാരങ്ങൾ യഥാവിധി തുടരണമെന്ന് 2018ലെ ദേവപ്രശ്‌നത്തിലും കണ്ടിരുന്നു. ഉത്സവ പൂജാരീതികളിൽ മാറ്റം വരുത്തിയാൽ ദേവ ചൈതന്യം കുറയുമെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ വാദമുന്നയിച്ചിട്ടുണ്ട്.















