സോൾ: രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്താനിടയായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യുൻ സുക് യോൾ രാജ്യത്തെ ജനങ്ങളോട് തന്റെ നടപടിയിൽ മാപ്പ് പറഞ്ഞത്.
ഈ പ്രഖ്യാപനം നടത്തിയതിന്റെ നിയമപരമായോ രാഷ്ട്രീയപരമായോ ഉള്ള ഉത്തരവാദിത്വത്തിൽ നിന്ന് താൻ ഒഴിഞ്ഞുമാറില്ലെന്നും, പട്ടാളനിയമം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ഇനിയൊരു ശ്രമം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പട്ടാളനിയമം ഏർപ്പെടുത്താനുള്ള പ്രഖ്യാപനം ജനങ്ങളിൽ ഉത്കണ്ഠയും അസൗകര്യവും ഉണ്ടാക്കിയെങ്കിൽ അതിൽ ഖേദിക്കുകയാണെന്നും, എല്ലാവരോടും അതിൽ മാപ്പ് അപേക്ഷിക്കുകയാണെന്നും ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ യൂൻ സുക് യോൾ വ്യക്തമാക്കി.
രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പട്ടാളനിയമം ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പിൻവലിച്ചിരുന്നു. പിന്നാലെയാണ് യുൻ സുകിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഉന്നയിച്ചത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 300 അംഗങ്ങളുള്ള പാർലമെന്റിൽ 190 പേരും പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുകയാണെന്നും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു യുൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയത്.