വത്തിക്കാൻ: രാജ്യത്തിനും മലയാളികൾക്കും അഭിമാനമായി മാറിയ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും അഭിമാനവുമായ നിമിഷമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
” ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും! ജോർജ് ജേക്കബ് കൂവക്കാടിനെ വിശുദ്ധ റോമൻ കത്തോലിക്ക സഭയുടെ കർദിനാളായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ സന്തോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ഉറച്ച അനുയായി എന്ന നിലയിൽ മനുഷ്യരാശിയുടെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് കർദിനാൾ കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ.”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
A matter of great joy and pride for India!
Delighted at His Eminence George Jacob Koovakad being created a Cardinal of the Holy Roman Catholic Church by His Holiness Pope Francis.
His Eminence George Cardinal Koovakad has devoted his life in service of humanity as an ardent… pic.twitter.com/CCq749PiZv
— Narendra Modi (@narendramodi) December 8, 2024
വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് ജോർജ് ജേക്കബ് കൂവക്കാട്. വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിച്ചു. കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന 21 പേരിൽ ഒരാളായിരുന്നു ചങ്ങനാശേരി സ്വദേശിയായ ജോർജ് ജേക്കബ് കൂവക്കാട്.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പടെ കേരളത്തിൽ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.















